e jalakam

ജാലകം

earn cash

Monday, June 21, 2010

നിത്യ വൃത്തിക്കായി കൈത്താങ്ങ് തേടുന്നു

കടുത്തുരുത്തി: ഏക മകനെ ബാധിച്ച മസ്തിഷ്‌ക  രോഗവും അപസ്മാരവും മൂലം ദുരിതക്കയത്തിലായ വൃദ്ധ നിത്യ വൃത്തിക്കായി കരുണയുള്ളവരുടെ കൈത്താങ്ങ് തേടുന്നു.
കടുത്തുരുത്തി കെ എസ് പുരം മാനാടിയേല്‍ വീട്ടില്‍ ദേവകിയാണ് സ്വയം ഒന്നു തിരിഞ്ഞു കിടക്കാന്‍ പോലുമാകാത്ത  മകന്‍ ബൈജുവിനെ പരിചരിക്കുന്നതിനിടെ ജീവിതച്ചെലവുകള്‍ക്കു മുന്നില്‍ പകച്ചു നില്‍ക്കുന്നത്.
ബൈജൂവിന്റെ ചെറുപ്പത്തില്‍ തന്നെ പിതാവ് മരിച്ചു. പിന്നീട് അയല്‍ വീടുകളില്‍ വേലയ്ക്കു നിന്നാണ്  ദേവകി കുടുംബം പുലര്‍ത്തിയത്.  ഏക മകന്‍ ബൈജുവായിരുന്നു ഇവരുടെ ഏക തണല്‍. ബൈജുവിനാകട്ടെ ചെറുപ്പം മുതല്‍ അപസ്മാരത്തിന്റെ അസുഖവുമുണ്ടായിരുന്നു. എങ്കിലും കടുത്തുരുത്തി പോലിസ് സ്റ്റേഷനിലുള്‍പ്പെടെ  ചെറിയ ചെറിയ ജോലികള്‍  ചെയ്ത്  ബൈജുവും  അമ്മയെ സഹായിച്ചു പോന്നിരുന്നതാണ്.
നാലു വര്‍ഷം മുമ്പ് ബൈജുവിന് ഒരു പനി വന്നു.  മൂക്കിലൂടെ നിലയ്ക്കാതെ വെള്ളം വന്നു തുടങ്ങിയപ്പോള്‍ നിരവധി ചികിത്സകള്‍ ചെയ്തു. ഒടുവില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക് ഹൈഡ്രോ കെഫാലസ് എന്ന മസ്തിഷ്‌ക രോഗമാണെന്ന് കണ്ടെത്തി. തലച്ചോറിനുള്ളില്‍ വെളളം കെട്ടി നില്‍ക്കുന്ന അസുഖം. തുടര്‍ന്ന അമൃത ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍  സെന്ററില്‍ തലയോടു തുറന്നുള്ള ഓപ്പറേഷന്‍ നടത്തി. വലിയ തുക ഇതിനായി ചെലവായി നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായത്താലാണ് ഇത് നടന്നത്.


ഓപ്പറേഷന്‍ കഴിഞ്ഞെങ്കിലും ബൈജുവിന്റെ അസുഖം മാറിയില്ല. പരസഹായമില്ലാതെ എഴുന്നേറ്റു നില്‍ക്കാന്‍ പോലുമാകാത്ത സ്ഥിതിയിലാണ് ഇപ്പോള്‍.
ആകെയുള്ള 5 സെന്റ് സ്ഥലത്തെ പ്ലാസ്റ്റിക് ചാക്കും ഷീറ്റും കൊണ്ടു മറച്ച കുടിലിലാണ് താമസം.
ദിവസേന ബൈജുവിന് ആവശ്യമുള്ള മരുന്നിനും നിത്യ ചെലവിനും വക കണ്ടെത്താനാകാതെ വിഷമിക്കുകയാണ് ദേവകിയിന്ന്. അഭ്യുദയ കാംഷികളായ നാട്ടുകാര്‍ ഒരു സഹായ സമിതി രൂപീകരിച്ച് കടുത്തുരുത്തി സിന്‍ഡിക്കേറ്റ് ബാങ്കില്‍ ഒരു അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഉദാരമതികള്‍ക്ക് 43532200041124 എന്ന അക്കൗണ്ട് നമ്പറിലേക്ക് സംഭാവനകള്‍ നല്‍കാം.

Monday, March 29, 2010

ദൂരന്തങ്ങള്‍ ആരെയാണ് വേദനിപ്പിക്കുന്നത്?



നാടിനെ വേദനിപ്പിച്ച ദുരന്തം എന്നൊക്കെ പലപ്പോളും നമ്മള്‍ പറയാറുണ്ട്. എന്നാല്‍ പത്രക്കാര്‍ വെറുതെ ഒരു ഇഫക്ടിന് ഇങ്ങനെയൊക്കെ എഴുതി വിടുന്നതല്ലാതെ ആരെയെങ്കിലും എന്തെങ്കിലും വേദനിപ്പിക്കുന്നുണ്ടോ? എല്ലാവരോടുമല്ല ഈ ചോദ്യം ഭൂരിപക്ഷത്തോടാണ്.
അടുത്തിടെ നമ്മള്‍ ആഘോഷിച്ചത് കോട്ടയം താഴത്തങ്ങാടിയില്‍ യാത്രക്കാരുമായി ബസ് മീനച്ചിലാറിലേക്ക് മറിഞ്ഞുണ്ടായ ദുരന്തമാണ്. ദുരന്തം നടന്ന പ്രദേശത്ത് തിങ്ങിക്കൂടി നിന്ന് മൊബൈല്‍ ചിത്രങ്ങളെടുക്കാന്‍ തിരക്കു കൂട്ടിയ ജനക്കൂട്ടം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായെന്ന നാണം കെട്ട വാര്‍ത്തയും വര്‍ത്തമാന മാധ്യമങ്ങള്‍ വിളിച്ചു പറഞ്ഞു.
ആ അപകടം നമ്മുടെ മാധ്യമ സുഹൃത്തുക്കളെല്ലാം മത്സരിച്ച് റിപ്പോര്‍ട്ടു ചെയ്തു. പരമാവധി ഒരു കണിക പോലും വിട്ടു പോകാതിരിക്കാന്‍ അവര്‍ അനിതര സാധാരണമായ ജാഗ്രത കാട്ടുകയും ചെയ്തു. ഇത്തരം ജാഗ്രതയുടെ പാരമ്യമാണല്ലോ മലയാളത്തിലെ ഒന്നാം നമ്പര്‍ വര്‍ത്തമാന പത്രത്തെ സ്വന്തം ചെലവില്‍ അപകടത്തിനിരയായ ബസ് വിദഗ്ദരെക്കൊണ്ട് പരിശോധിപ്പിച്ച് വാര്‍ത്ത സൃഷ്ടിച്ചതിലൂടെ നമുക്കു കൂടുതല്‍ അനുഭവവേദ്യമായത്. എന്നാല്‍ ഈ മാധ്യമങ്ങള്‍ (മനപ്പൂര്‍വമാകില്ലെന്ന് വിശ്വസിക്കുന്നു) കാണാതെ പോയ ഒരു 'സ്‌റ്റോറി' ഈ നാട്ടിലിറങ്ങാത്ത ഒരു മലയാള പത്രം പ്രസിദ്ധീകരിച്ചു. ഈ നാട്ടിലിറങ്ങാത്തതായതു കൊണ്ടാണോ ഈ പത്രത്തിന് അത്തരമൊരു വാര്‍ത്ത പ്രസി്ദ്ധീകരിക്കാന്‍ ധൈര്യമുണ്ടായത് എന്ന് ചോദിക്കുന്നില്ല.
ദുരന്തങ്ങള്‍ ആരെയെല്ലാം എങ്ങനെയെല്ലാം വേദനിപ്പിക്കും എന്നതിന് ഇതില്‍ കവിഞ്ഞ ഉദാഹരണം വയ്ക്കാനില്ല. മലയാളം പത്രം എന്ന ഗള്‍ഫിലിറങ്ങുന്ന വര്‍ത്തമാന പത്രത്തിലാണ് ഈ വാര്‍ത്ത വന്നത്. ' വായിക്കേണ്ട വാര്‍ത്തകള്‍' ആ വാര്‍ത്ത ഇവിടെ ചേര്‍ക്കുന്നു.


മലയാളം ന്യൂസിന്റെ കോട്ടയം ലേഖകന്‍ എസ് സനല്‍ ആണ് ഇത് റിപ്പോര്‍ട്ടു ചെയ്തത്.



'വായിക്കേണ്ട വാര്‍ത്തകള്‍ക്കായി' ഈ വാര്‍ത്ത സമ്പാദിച്ചു തന്നതിന്ചന്ദ്രിക ദിന പത്രത്തിന്റെ കോട്ടയം ബ്യൂറോ ചീഫ് അബ്ബാസ് നടയ്ക്കമ്യലിലിനോട് കടപ്പാട്.






Sunday, March 28, 2010

ഒളിഞ്ഞു നോക്കുന്ന മൊബൈല്‍ ഫോണുകള്‍


ജീവവായു പോലെ നമുക്കിന്ന് ഒഴിവാക്കാന്‍ പറ്റാത്ത ഉപകരണമായിരിക്കുന്നു മൊബൈല്‍ ഫോണ്‍.  വ്യക്തികള്‍ തമ്മിലും ഭൂഖണ്ഡങ്ങള്‍ തമ്മിലുമുള്ള ദൂരം ഏതാനും അക്കങ്ങള്‍ ഡയല്‍ ചെയ്യുന്നത്ര ചെറുതാക്കിയ, ലളിതമാക്കിയ ഈ ഉപകരണം  കുറഞ്ഞത് കേരളത്തിലെയെങ്കിും സാമൂഹ്യ ജീവിതത്തില്‍ അത്രമേല്‍ സ്വാധീനം നേടിക്കഴിഞ്ഞിരിക്കുന്നു. അതു കൊണ്ടു തന്നെയാണ് ലോകത്തിലെ എല്ലാ മൊബൈല്‍ ഫോണ്‍ സേവനദാതാക്കളും ഹാന്‍ഡ് സെറ്റ് നിര്‍മ്മാതാക്കളും ഇന്ത്യയെയും പ്രത്യേകിച്ച്  'ദൈവത്തിന്റെ നാടി' നെയും ലക്ഷ്യമിടുന്നത്. 

എന്നാല്‍ ഒരു ആശയ വിനിമയോപാധി എന്നതില്‍ നിന്ന് കവിഞ്ഞ് സ്റ്റില്‍ ക്യാമറയും വീഡിയോ ക്യാമറയും അടക്കമുള്ള സൗകര്യങ്ങളും  ഒരു പേഴ്‌സണല്‍ കംപ്യൂട്ടറിന്റെ പ്രവര്‍ത്തന ശേഷിയും ആര്‍ജ്ജിച്ച ഒന്നായി വിനോദ ഉപാധിയും വാണിജ്യ ഉപാധിയുമായി ഈ ഉപകരണത്തിന് വേഷ പകര്‍ച്ച ഉണ്ടായതോടെ കാര്യങ്ങള്‍ ഏറെ മാറി മറിഞ്ഞു. ദൗര്‍ഭാഗ്യവശാല്‍ നമ്മുടെ നാട്ടിലടക്കം ഈ അധിക സാധ്യതകള്‍ കറുത്ത ചിറകുവയ്ക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. ആശയ വിനിമയത്തിലെ വിപ്ലവമെന്ന്  പറയാവുന്ന ബ്ലൂ ടൂത്ത് സംവിധാനമാണ് ഈ രംഗത്ത് ഏറെ ദുരുപയോഗം ചെയ്യപ്പെട്ടത്. ഇന്റര്‍നെറ്റ് സൗകര്യം കൂടി മൊബൈലില്‍ ലഭ്യമായതോടെ ഏതാണ്ട് പൂര്‍ത്തിയായി.
ക്യാമറക്കണ്ണുകള്‍ ഏറയൂം തേടിപ്പോകുന്നത് സ്ത്രീ ശരീരങ്ങളെയാണ്. അമ്മയെന്നോ പെങ്ങളെന്നോ ഭാര്യയെന്നോ മകളെന്നോ ഭേദമില്ലാതെ സ്ത്രീ ശരീരത്തെ ക്യാമറക്കണ്ണുകള്‍ കൊണ്ടു മാത്രം നോക്കുന്ന മനോരോഗികളായ ഒരു തലമുറ ഇതിനോടകം നമ്മുടെ നാടിന്റെ ഭാഗമായി കഴിഞ്ഞു. എവിടെയാണ് പിഴച്ചതെന്ന് തിരിഞ്ഞു നോക്കേണ്ട സമയം അതിക്രമിച്ചു. കൈപ്പിടിയില്‍ ഒളിച്ചു വയ്ക്കാവുന്ന മൊബൈല്‍ ഫോണിലെ അത്യാധുനിക ക്യാമറയുടെ കാഴ്ചപ്പുറത്തുനിന്ന് കേരളത്തിലെ ഒരു സ്ത്രീ ശരീരവും സുരക്ഷിതമല്ലെന്ന തിരിച്ചറിവില്‍ നിന്നു വേണം പ്രതിക്രിയകള്‍ക്കു തുടക്കമിടാന്‍.
' വായിക്കേണ്ട വാര്‍ത്തകള്‍' ഈ പരമ്പരയെ വീണ്ടും പ്രസിദ്ധീകരിക്കുന്നു. എല്ലാ അമ്മ പെങ്ങന്മാര്‍ക്കും 
പെണ്‍മക്കള്‍ക്കുമായി..........



(പത്രവാര്‍ത്ത വലുതായി കാണാന്‍ വാര്‍ത്തയില്‍ മൗസു കൊണ്ട് ഡബിള്‍ ക്ലിക് ചെയ്യുക)


സ്വകാര്യതയാണ് മൊബൈല്‍ ഫോണുകളുടെ ഏറ്റവും വലിയ പ്രയോജനമായി ഉയര്‍ത്തിക്കാട്ടുന്ന ഒന്ന്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സ്വകാര്യതയുടെ നിരാസമാണ് ഈ ഉപകരണം സൃഷ്ടിക്കുന്നതെന്ന് കാണാം.

(പത്രവാര്‍ത്ത വലുതായി കാണാന്‍ വാര്‍ത്തയില്‍ മൗസു കൊണ്ട് ഡബിള്‍ ക്ലിക് ചെയ്യുക)



മുമ്പ് ക്യാമറ എന്നത് ഒരു അപൂര്‍വ വസ്തു മാത്രമായിരുന്നു. ഫോട്ടോഗ്രാഫര്‍മാരുടെ എണ്ണം അതനുസരിച്ച് കുറവും. ഓരോ ചെറിയ ഗ്രാമത്തിലും ഒരു ചെറിയ സ്റ്റുഡിയോ ഉണ്ടാകും. ഒരു പാസ്‌പോര്‍ട്ട് വലിപ്പത്തിലുള്ളതോ, ഗ്രൂപ്പോ ആയ ഫോട്ടോ എടുക്കണമെങ്കില്‍ സ്റ്റുഡിയോയില്‍ ചെന്നേ പറ്റുമായിരുന്നുള്ളു. ഇത്തിരി കാശ് കൈയ്യിലുള്ള കുഞ്ഞച്ചന്മാര്‍ക്കേ കൊണ്ടു നടക്കാവുന്ന ക്യാമറ ഉണ്ടായിരുന്നുള്ളു. പിന്നീട് ഓട്ടോ ഫോക്കസ് ക്യാമറകളുടെ കാലമായി. വലിയ വിസ്മയകരമായ ഛായാഗ്രാഹണം ഒന്നുമുണ്ടായില്ലെങ്കിലും അത്യാവശ്യ ചിത്രങ്ങളെടുക്കാന്‍ അതു മതിയായിരുന്നു. അതിനും ശേഷം ഡിജിറ്റല്‍ സംവിധാനം രംഗം കീഴടക്കി. ചിത്രങ്ങളുടെ കൈമാറ്റം ഇതോടെ കൂടുതല്‍ എളുപ്പമായി. ഫോട്ടോ ഗ്രാഫിക് ഫിലിമിന്റെ അസൗകര്യങ്ങളില്‍ നിന്ന് ഛായാഗ്രാഹകന്‍  മുക്തനായി. എന്നാല്‍ വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടുകള്‍ എന്ന സ്ഥിതിയിലേക്ക് ഫോട്ടോ ഗ്രാഫി മാറിയത് മൊബൈല്‍ ഫോണുകളില്‍ ക്യാമറ വന്നതോടെയാണ്. വേണ്ടതിലും വേണ്ടാത്തതിലുമെല്ലാം ക്യാമറക്കണ്ണുകള്‍ പതിയാന്‍ തുടങ്ങിയതും ഇതോടെയാണ്..........




(പത്രവാര്‍ത്ത വലുതായി കാണാന്‍ വാര്‍ത്തയില്‍ മൗസു കൊണ്ട് ഡബിള്‍ ക്ലിക് ചെയ്യുക)




കഥകള്‍ അവസാനിക്കുന്നില്ല. ഇവയൊന്നും അകലെയെങ്ങോ നടക്കുന്ന കാര്യങ്ങളല്ല. നിങ്ങളുടെ ചുറ്റുവട്ടത്തും ഇതെല്ലാം നടക്കുന്നു. നിങ്ങളുടെ മൊബൈലിലും ഇത്തരം ഏതെങ്കിലും ഒരു ചിത്രം ഉണ്ടായേക്കാം. അത്തരം ചിത്രങ്ങള്‍ കാണുമ്പോള്‍ ദയവു ചെയ്ത് നമ്മുടെ വീടിനെപ്പറ്റി ഒന്നോര്‍ക്കുക... 

(പരമ്പരയ്ക്ക് ദേശാഭിമാനി ദിനപത്രത്തോട് കടപ്പാട്)
www.godskeralam.blogspot.com





Sunday, March 21, 2010

'ക്രൂര' വിനോദ സഞ്ചാരം

ദൈവത്തിന്റെ സ്വന്തം നാട് ദൈവങ്ങള്‍ക്ക് മാത്രമുള്ളതാണോ എന്നു തോന്നിപ്പോകുന്ന സന്ദര്‍ഭങ്ങള്‍ എത്ര വേണമെങ്കിലുമുണ്ട്. ദൈവങ്ങള്‍ പഞ്ചഭൂത സൃഷ്ടമല്ലാത്തതിനാല്‍ മനുഷ്യന്‍ ഉള്‍പ്പെടെയുള്ള ജീവജാലങ്ങള്‍ക്കാവശ്യമുള്ളതു പോലെ ഭക്ഷണം ആഗിരണം ചെയ്യുകയോ വിസര്‍ജ്ജ്യം ബഹിര്‍ഗമനം ചെയ്യുകയോ വേണ്ടതില്ലായിരിക്കാം. ഈ സംഗതി തിരിച്ചറിഞ്ഞിട്ടാണോ മലയാള നാടിന്റെ നയനഭംഗി ആസ്വദിക്കാനെത്തുന്നവരെ സ്വീകരിക്കുന്നതിന് നമ്മള്‍ 'ദൈവത്തിന്റെ സ്വന്തം നാട്' എന്ന തലക്കുറി വാചകം കേരളം എന്നതിന് പകരമെന്ന പോലെ കണ്ടെത്തിയതെന്ന് സന്ദേഹിക്കണം. പ്രത്യേകിച്ചും താഴെ ചേര്‍ക്കുന്ന വാര്‍ത്ത വായിക്കുമ്പോള്‍ അങ്ങനെ തോന്നിയില്ലെങ്കിലേ അത്ഭുതമുണ്ടാകൂ.....



ഇതിനെ ക്രൂര വിനോദ സഞ്ചാരം എന്നല്ലാതെ എന്താണ് വിളിക്കേണ്ടത്? ഇത് കുമരകത്തിന്റെ മാത്രം പ്രശ്‌നമല്ല; വിനോദ സഞ്ചാര കേന്ദ്രങ്ങളുടെയും. കേരളത്തിലെ എല്ലാ നാല്‍ക്കവലകളുടെയും പ്രശ്‌നമാണ്. ഒന്നു മൂത്ര ശങ്ക തീര്‍ക്കണമെങ്കില്‍ കേരളത്തിലെയും കേരളത്തില്‍ വരുന്നവരുമായ യാത്രികരായ സ്ത്രീകള്‍ എന്തു ചെയ്യണം? ആര്‍ക്കാണ് ഇക്കാര്യത്തില്‍ ഉത്തരവാദിത്തമുള്ളത്? പുരുഷന്മാര്‍ എങ്ങനെയും ചെറിയ മറകിട്ടിയാല്‍ കാര്യം സാധിക്കുമെന്ന് കരുതാം. വന്‍ നഗരങ്ങളെന്നോ ഗ്രാമാന്തരങ്ങളെന്നോ വ്യത്യാസമില്ലാതെ ഇക്കാര്യത്തിലെങ്കിലും ' സോഷ്യലിസം' നടപ്പാക്കുന്നല്ലോ എന്ന് ചിലര്‍ക്കു വേണമെങ്കില്‍ ആശ്വാസം കൊള്ളാം. മൂത്രപ്പുര ഉള്ള ഇടങ്ങളിലാകട്ടെ കയറിച്ചെന്നാല്‍ ബോധക്ഷയം വരുമെന്ന സ്ഥിതിയാണ് താനും. വൃത്തിയുടെയും ആരോഗ്യത്തിന്റെയും സ്വന്തം നാട്ടുകാര്‍ എന്ന് ഊറ്റം കൊള്ളുന്നവരുടെ ഏറ്റവും ലക്ഷണം കെട്ട മനോരോഗത്തിന്റെ ഉത്തമ ദൃഷ്ടാന്തമായി മാറുകയാണ് ഉള്ളതും ഇല്ലാത്തതുമായ പൊതു മൂത്രപ്പുരകള്‍.......'  വായിക്കേണ്ട വാര്‍ത്തകള്‍'ക്കും കുറ്റബോധം കൊണ്ട് തല താഴുന്നു..........
'ക്രൂര' വിനോദ സഞ്ചാരത്തിന്റെ ഒരു നേര്‍കാഴ്ച കൂടി പത്രം നേരത്തെ പറഞ്ഞത് ' വായിക്കേണ്ട വാര്‍ത്തകള്‍'ക്കും 'ക്ക് എടുത്തു പറയാനുണ്ട്. ആദ്യം പരിശോധിച്ച വിനോദ സഞ്ചാര കഥാകഥനത്തില്‍ നിന്ന് ഏറെ വ്യത്യസ്തമെങ്കിലും അത്രയും തന്നെ സമാനതകളുമുണ്ട് ഈ കഥയിലും......



പക്ഷിവേട്ടക്കാര്‍ നീര്‍പ്പക്ഷികളെ മുഴുവന്‍ കൊന്നും തിന്നും തീര്‍ത്തു കഴിഞ്ഞാല്‍ പിന്നെ നീര്‍പ്പക്ഷി സംരക്ഷണത്തിനുള്ള വനം വകുപ്പ് ഓഫീസ് തുടര്‍ന്നു പ്രവര്‍ത്തിക്കുന്നതു കൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ലെന്ന് നേരത്തെ തിരിച്ചറിഞ്ഞു; മിടുക്കന്മാര്‍!!!

ഈ ദീര്‍ഘ ദര്‍ശനവും കാര്യ ശേഷിയും എല്ലാവരും കാട്ടിയിരുന്നെങ്കില്‍ എന്നേ ദൈവത്തിന്റെ സ്വന്തം നാട് ഒരരുക്കാക്കാന്‍ സാധിക്കുമായിരുന്നു. കണ്ടു പഠിക്കു സാറന്മാരേ ഈ മിടുക്കന്മാരെ. അധികം താമസിയാതെ തന്നെ വനം വകുപ്പെന്ന വകുപ്പും അതിലെ ജീവനക്കാരെയും പിരിച്ചു വിടാന്‍ സാധിക്കുമെന്ന് വിശ്വസിക്കട്ടെ........
(മുകളില്‍ ചേര്‍ത്ത വാര്‍ത്തകള്‍ക്ക് കേരള കൗമുദിയോട് കടപ്പാട്.)

Friday, March 19, 2010

ചൂട്‌

വേനല്‍ ചൂടില്‍ കേരളം വെന്തുരുകുകയാണ്. കേരളം മാത്രമല്ല, ലോകമാകെ ഉരുകുകയാണെന്ന് പറയേണ്ടിവരും. ആഗോള താപനത്തിന്റെ പരിണിതഫലം മനുഷ്യരാശിയുടെയൂം ലോകത്തിന്റെ തന്നെയും അവസാനത്തിലേക്കാണോ എന്ന് ഭയം തോന്നിക്കുമാറ് കാലക്രമങ്ങള്‍ താളം തെറ്റിയിരിക്കുന്നു. മണ്ണ്, ജലം, ആകാശം, വായു, അഗ്നി എന്നിങ്ങനെ പഞ്ചഭൂതങ്ങളെയും പരമാവധി മലിനപ്പെടുത്താന്‍ മനുഷ്യന്റെ അടങ്ങാത്ത ദുരയ്ക്ക് ഇതിനോടകം കഴിഞ്ഞിരിക്കുന്നു. വളരെ വൈകി. എങ്കിലും പ്രതീക്ഷയുടെ പച്ചപ്പുകളുമായി ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും വിരലിലെണ്ണാമെങ്കിലും പരിസ്ഥിതി സ്‌നേഹികള്‍ ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ രംഗത്തിറങ്ങിയിരിക്കുന്നു. ഇനിയും വൈകിക്കൂട...തിരിച്ചറിവിന്റെയും പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും സമരനിരകള്‍ കെട്ടിപ്പടുക്കാന്‍.....

പ്രകൃതി നിറം മാറുന്നതിന്റെ സൂചനകള്‍ നല്‍കുന്ന എണ്ണിയാലൊടുങ്ങാത്തത്ര വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയുന്നുണ്ട്. എന്നാല്‍ വാര്‍ത്തകളുടെ പെരുവെള്ളപ്പാച്ചിലില്‍ ഏറെയും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. അത്തരത്തില്‍ ഏതാനും വാര്‍ത്തകളിലേക്ക് ' വായിക്കേണ്ട വാര്‍ത്തകള്‍' കണ്ണ് തുറക്കുന്നു.......


കേരളം തിളയ്ക്കുന്ന കാര്യം മാത്രമേ ഉള്ളു എന്നത് റിപ്പോര്‍ട്ടിലെ പ്രധാന കുറവ്. എന്തുകൊണ്ടു തിളയ്ക്കുന്നു എന്നതിന്റെ വിശദാംശങ്ങളിലേക്ക് അന്വേഷിച്ചിറങ്ങേണ്ടത് നമ്മളാണ്... മലയാളത്തിലെ പ്രധാന പത്രങ്ങളിലൊന്നിന്റെ ഒന്നാം പേജില്‍ ഇത്തരം ഗഹനതകളിലേക്ക് തിരഞ്ഞു പോകേണ്ടതിന്റെ പരിമിതി മനസിലാക്കാം. ഇനി മുന്നോട്ട് വായിച്ചു പോകേണ്ടത് നമ്മളാണ്...

ഒറ്റ നോട്ടത്തില്‍ ഒരു സമാനതയുമില്ലെങ്കിലും തീര്‍ത്തും സമാനമായ മറ്റൊരു വാര്‍ത്തിയിലേക്കു കൂടി ' വായിക്കേണ്ട വാര്‍ത്തകള്‍' കണ്ണു തുറക്കട്ടെ..........